നിമിഷം തോറും മേന്മേലെൻ ചുറ്റും പൊതിയുന്നു നിയമം വടിയോങ്ങി "നിശബ്ദ" മെന്നോതുന്നു !

1939 ൽ നവജീവൻ ഓണപ്പതിപ്പിൽ പ്രസിദ്ധീകരിച്ച മഹാകവി ചങ്ങമ്പുഴയുടെ കൊടുങ്കാറ്റ് എന്ന കവിതയാണ് താഴെ കൊടുത്തിരിക്കുന്നത്. ബ്രട്ടീഷ് കൊളോണലിസത്തിനെതിരായ ജനകീയ പോരാട്ട കാലത്ത് നിസംഗത പുലർത്തുന്നവർക്കെതിരായ കവിയുടെ രോഷത്തിന്റെ തീവ്രതയാണ് ഈ കവിത. 1947 ൽ ബ്രിട്ടീഷുകാർ നാടു വിട്ടശേഷം രൂപം കൊണ്ട ഇന്ത്യൻ ഭരണഘടയും , മനുഷ്യാവകാശങ്ങളും നിരന്തരം ലംഘിക്കപ്പെടുന്ന സമകാലീന ഇന്ത്യയിലെ നിസംഗത പുലർത്തുന്ന "രാജ്യസ്നേഹ പട്ടം" അണിയാൻ ആഗ്രഹിക്കുന്നവർക്കുള്ള താക്കിത് കൂടിയാണ് 83 വർഷം മുമ്പ് മഹാ കവി ചങ്ങമ്പുഴ കുറിച്ച മരണമില്ലാത്ത ഈ വരികളിലുള്ളത്.
ഒരു പ്രവാചകനെ പോലെ  ചങ്ങമ്പുഴ രചിച്ച ഈ വരികൾ സഹസ്രാബ്ദങ്ങൾ കഴിഞ്ഞാലും മനഷ്യ മനസുകളിൽ പ്രകാശം ജ്വലിപ്പിച്ചു കൊണ്ടേയിരിക്കും.

"കാലികളെക്കാൾ കഷ്ടം നിങ്ങളെൻ സഹജരേ
കാലിലാക്കിടക്കുന്ന ചങ്ങല കാണുന്നില്ലേ ?
ഒന്നതു പൊട്ടിക്കാതെ , നിങ്ങളായിനീ നിങ്ങൾ !
അടികൊണ്ടനങ്ങാതെ ഭാരവും പേറിപ്പോവു- 
മടിമക്കഴുതകളല്ലല്ലീ കഷ്ടം നിങ്ങൾ !
നമിക്കാൻ മാത്രം നിങ്ങൾക്കുണ്ടൊരു ശിര,സ്സെന്തും
ക്ഷമിക്കാൻ മാത്രം വേണ്ടി സ്പന്ദിക്കും നെഞ്ഞിൻ കൂടും ,
സ്തുതിഗീതം പാടാനുണ്ടൊരു ജിഹ്വാനാളം
സതതം ദാസ്യംചെയ്യാനുണ്ടൊരു കരാഞ്ചലം!
എന്നിട്ടും സർവ്വജ്ഞരാണെന്നാണു ഭാവം നിങ്ങൾ -
ക്കെന്നിനീ നോക്കിക്കാണും നിങ്ങൾ നിങ്ങളെത്തന്നേ !"


കൊടുംകാറ്റ്
ചങ്ങംപുഴ
 1
എരിവെയിലേറ്റയ്യോ സർവ്വാംഗം പൊള്ളുന്നല്ലോ
വരൂ നീ വരൂവേഗം വർഷത്തിൻ കൊടുങ്കാറ്റേ !
ഉൽക്കടപ്രഭാവോഗ്രനായ നിന്നിടിവെട്ടിൽ
ചക്രവാളം പോലും ചിതറിത്തെറിക്കട്ടേ !
ഒന്നൊന്നായ് പൊടിമണ്ണിൽ ഞട്ടർന്നടിയട്ടേ
പൊന്നിന്റെ ഗർവ്വംകാട്ടി മിന്നുമാ നക്ഷത്രങ്ങൾ !
ഇല്ലൊരു സമാധാനമിങ്ങെങ്ങും - ചുറ്റും വെറും - 
പൊള്ളലാണടങ്ങാത്ത ദാഹമാണിവിടത്തിൽ !
ഉമിനീർപോലുംവറ്റി വരളുംതൊണ്ടക്കക - 
ത്തമരാനാവതുള്ളൂ  പൊട്ടിയ ഞരക്കങ്ങൾ
നിമിഷം തോറും മേന്മേലെൻ ചുറ്റും പൊതിയുന്നു
നിയമം വടിയോങ്ങി "നിശബ്ദ" മെന്നോതുന്നു !
മർത്ത്യസംസ്കാരത്തിന്റെ നേട്ടമാണത്രേ , സാധു
മർദ്ദനം, പരിഷ്കാരമാണത്രേ രക്തോത്സവം!
അരുതീപ്പൊരിവെയിലിനിയും കഴിക്കുവാൻ
വരൂനീ വരൂവേഗം വർഷത്തിൻ കൊടുങ്കാറ്റേ!

2

കാലികളെക്കാൾ കഷ്ടം നിങ്ങളെൻ സഹജരേ
കാലിലാക്കിടക്കുന്ന ചങ്ങല കാണുന്നില്ലേ ?
ഒന്നതു പൊട്ടിക്കാതെ , നിങ്ങളായിനീ നിങ്ങൾ !
അടികൊണ്ടനങ്ങാതെ ഭാരവും പേറിപ്പോവു -
മടിമക്കഴുതകളല്ലല്ലീ കഷ്ടം നിങ്ങൾ !
നമിക്കാൻ മാത്രം നിങ്ങൾക്കുണ്ടൊരു ശിര,സ്സെന്തും
ക്ഷമിക്കാൻ മാത്രം വേണ്ടി സ്പന്ദിക്കും നെഞ്ഞിൻ കൂടും ,
സ്തുതിഗീതം പാടാനുണ്ടൊരു ജിഹ്വാനാളം
സതതം ദാസ്യംചെയ്യാനുണ്ടൊരു കരാഞ്ചലം!
എന്നിട്ടും സർവ്വജ്ഞരാണെന്നാണു ഭാവം നിങ്ങൾ -
ക്കെന്നിനീ നോക്കിക്കാണും നിങ്ങൾ നിങ്ങളെത്തന്നേ !

3

ഭാവശുദ്ധകളെന്ന കീർത്തി മുദ്രയും ചാർത്തി -
ബ്ഭാരതാംഗനകളേ ഞെളിയുന്നല്ലോ നിങ്ങൾ
സീതയും , സാവിത്രിയും , ഭാമയും ഞങ്ങൾക്കുണ്ടെ -
ന്നോതിയാൽ കഴിഞ്ഞെന്നോ നിങ്ങൾതൻ സമാധാനം
അക്കഥയെല്ലാമിരുന്നയവിറക്കിയാ -
ലുൽക്കർഷമായെന്നാണോ നിങ്ങൾ തന്നഭിമാനം ?
മാമരത്തണലത്തു വട്ടമിട്ടേവം നിന്നു
മാവേലിപ്പാട്ടുംപാടിക്കൈകൊട്ടിക്കളിക്കുമ്പോൾ;
മന്മഥൻ മഷിതേച്ചമട്ടെഴും നീലോജ്ജ്വല
കൺമുന മിന്നൽപ്പിണരായോരൊന്നറിയുമ്പോൾ ;
മുത്തണിപ്പൊൻമാലകൾമീതെ വീണുലഞ്ഞുല - 
ഞുത്തുംഗവക്ഷോജങ്ങളിളകിത്തുളുമ്പുമ്പോൾ
അറിയാ,തതുകണ്ടി,ട്ടെൻ മിഴികളിൽ പേർത്തും
നിറയുന്നു , ഹാ ചുടു കണ്ണീർ കണികകൾ
അമൃതം തുളുമ്പുമപ്പോർ മുലക്കുടം നിങ്ങൾ-
ക്കടിമപ്പുഴുക്കളെപ്പാലൂട്ടി പോറ്റാനല്ലേ ?
താമരത്താരൊത്തൊരാക്കൈയ്യുകൾ, ദാസന്മാരെ
ത്താരാട്ടു പാടിക്കൊണ്ടു തൊട്ടിലാട്ടുവാനല്ലേ ?
കർമ്മധീരരാമേറെ മക്കളെ പ്രസവിച്ച
കർമ്മഭുവേ , നീ നിരാധാരയാണെന്നോ വന്നു ?

4

ചെന്നിണം പെയ്തെങ്ങെങ്ങും വിപ്ളവക്കനൽമേഘ -
മെന്നെന്നും പടിഞ്ഞാറു നടന്നാൽ മതിയെന്നോ?
ഒന്നതിങ്ങോട്ടേയ്ക്കെത്തിനോക്കുമ്പോഴേക്കും ,ത്യാഗ -
തുന്ദിലേ, ഭാരതാംബേ ,  നീ മുഖം പൊത്തുന്നെന്തേ ?
പണ്ടത്തെശ്ശിബികളും രന്തിദേവരുമാരും
കണ്ടിടാനില്ലിന്നെങ്ങും - വേനർമാത്രളേയുള്ളു.
സ്വന്തസോദരർതൻ ഹൃദ്രക്തമൂറ്റിക്കുടി -
ച്ചന്തസിൻ തലപൊക്കുമന്തകന്മാരേയുള്ളു…
അവർനിൻ സുതന്മാരാണെങ്കിലാദ്യം ഞങ്ങൾ -
അവരെ-ക്കുറച്ചിട കണ്ണടച്ചാലും മാതേ!
ആ രക്തക്കളമെല്ലാം വറ്റിപ്പോംഞൊടിക്കുള്ളി -
ലാരമ്യാമൃതസരസ്സാഗതാമെങ്ങെല്ലാം!
മുന്നിലക്കാണും കുന്നും കുഴിയും തിങ്ങി,പ്പച്ച-
മിന്നിടം സമതലമുയരും സസ്യാഢ്യായായ്.
അവിടെപ്പാടിപ്പാടിപ്പറക്കും ക്ഷേമത്തിന്റെ
പവിഴക്കതിർകൊത്തിത്തിന്നുകൊണ്ടാശ്വാസങ്ങൾ
ദാസനാഥന്മാരൊറ്റോരാനവനാകത്തിങ്കൽ
ഭാസുരേ, നീ രാജിക്കും ,സ്വച്ഛന്ദം സ്വതന്ത്രയായ് !
ഇപ്പൊരിവെയിലത്തമ്മേ നിന്നു നീ വാടുന്നല്ലോ
കൽപ്പിക്കുകാവർഷക്കൊടുങ്കാറ്റടിക്കട്ടേ!!

(1939 നവജീവൻ ഓണപ്പതിപ്പ്)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Labour’s data lostThe government’s tendency to be opaque and blame states is not new

New criminal Bill. How does the new Criminal Procedure (Identification) Bill, 2022 propose to collect sensitive data?

ചരിത്രം വളച്ചൊടിച്ച് സംഘപരിവാർ പ്രത്യയശാസ്‌ത്രമാക്കുന്നു: 
ഡോ. രാജൻ ഗുരുക്കൾ